ന്യൂഡൽഹി: 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ എൻ. പ്രഭാകരന്. 'മായമനുഷ്യർ' എന്ന നോവലാണ് മലയാളത്തിൽ നിന്ന് ഈ വർഷത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. അന്തിമ പട്ടികയിലുണ്ടായിരുന്ന പത്തോളം മികച്ച കൃതികളെ പിന്തള്ളിയാണ് ഭൂരിപക്ഷാഭിപ്രായപ്രകാരം ഈ നോവൽ അവാർഡിന് അർഹമായത്.
ഷീല ടോമിയുടെ 'ആ നദിയോട് പേര് ചോദിക്കരുത്', ബെന്യാമിന്റെ 'നിശബ്ദ സഞ്ചാരങ്ങൾ', വിജയലക്ഷ്മിയുടെ 'തമിഴ്പ്പാവ' തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ കൃതികൾ അന്തിമ പരിഗണനാ പട്ടികയിലുണ്ടായിരുന്നു. ഇവയിൽ നിന്നാണ് എൻ. പ്രഭാകരന്റെ കൃതിയായ 'മായമനുഷ്യർ' പുരസ്കാരത്തിനായി അക്കാദമി ജൂറി തിരഞ്ഞെടുത്തത്.
മലയാള നോവൽ സാഹിത്യത്തിലെ ശ്രദ്ധേയമായ ഇടപെടലുകൾക്കും മൗലികമായ രചനാശൈലിക്കും ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരം. ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് 31ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഡോ. എ. എം. ഉണ്ണിക്കൃഷ്ണൻ, ഡോ. കെ. ജയകുമാർ, ഡോ. പദ്മനാഭൻ കാവുന്പായി എന്നിവർ ചേരുന്നതായിരുന്നു മലയാളം ജൂറി.